ഒരു ശകുന്തള
റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്‍റില്‍ അവനവന്‍റെ സ്ഥലം കണ്ടു പിടിച്ച് സാമ്രാജ്യത്ത കൊടിനീട്ടി ബാഗ് വെച്ച് ലൈറ്റ് ഓഫാക്കുന്നതുവരെ അവള്‍ അവിടെ ഉണ്ടായിരുന്നില്ല .പിന്നീടെപ്പോഴോ സുഖനിദ്രയില്‍
നിന്നെന്നെ ഉണര്‍ത്തിയത് അവള്‍ മൂടി തുറന്ന തൂക്കുപാത്രത്ത്തിലെപുളിച്ച ഗന്ധമുള്ള ചായ യായിരുന്നു
അവള്‍ ,കൌമാരം കടക്കാത്ത അമ്മ ,കാലുകള്‍ നീട്ടിവച്ച് പുറംതിരിഞ്ഞിരുന്ന്, കുഞ്ഞിനു പാല്‍ കൊടുക്കുന്നു .ഇടയ്ക്കിടെ ആര്‍ത്തിയോടെ തൂക്ക് പാത്രം തുറന്ന്ചായ കുടിക്കുന്നു. പുറത്തുനിന്ന് ട്രെയിന്റെ താളത്തിനോപ്പം അവളില്‍ പതിക്കുന്ന
വെളിച്ചം അവള്‍ ഒരു സുന്ദരികുട്ടിയയിരുന്നതിന്റെ എല്ലാ അടയാളങ്ങളും കാണിക്കുന്നുണ്ട് .പക്ഷെ ഇപ്പൊ പതിനാറു കഴിയാത്ത ഒരു ജീവനെ എഴുപതിന്റെ കുപ്പായമണിയിച്ചപോല്‍
അവള്‍ അവശയായിരുന്നു
അവളുടെ ഇരിപ്പും മുഖത്തെ വിളര്‍ച്ചയും കൈയ്യിലെ ചോരകുഞ്ഞും,, പ്രസവമുറിവുണങ്ങുന്നതിനു മുമ്പേ ഏതോ
ആസ്പത്രിയില്‍ നിന്നും ലക്‌ഷ്യം തേടിയുള്ള അവളുടെ യാത്രയെ വരച്ചു കാട്ടുന്നു.
ഇടക്കെപ്പോഴോ ചിണ്‌ങ്ങാന്‍തുടങ്ങിയ കുഞ്ഞിനെ ലോകം മുഴുവന്‍ മറന്നു അവള്‍ ഓമനിക്കുന്നത് ചിലര്‍ പുച്ഛത്തോടെ നോക്കി പുതപ്പ് വലിച്ചിട്ട് തിരിഞ്ഞു കിടന്നു ചിലര്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാലോ എന്ന് കരുതി കാതില്‍ പാട്ടിന്റെ ഇയര്‍ ഫോണ്‍ കുത്തി തിരുകി.
ഇവള്‍ കുന്തിയെപോല്‍ ,ക്ഷമയില്ലാതെ വരം പ്രയോഗിച്ച് ഇന്ന് ശകുന്തളയെപോലെ കുഞ്ഞിന്‍ പിതൃത്വം തേടി ,കറുത്ത കോട്ടിട്ട ടികറ്റ് നോക്കുന്ന ദുര്‍വാസാവിന്റെ ശാപം കേള്‍ക്കാതെ
ദുഷ്യന്തനെയും സ്വപ്നം കണ്ടു യാത്രതുടരുന്നു
അവളിലൂടെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആലപ്പുഴക്ക് അടുത്തുള്ള ഒരു ചെറിയ ഗ്രാമവും , ഒരു ചായ കടയും, അവിടെ ജോലിക്ക് നില്‍ക്കുന്ന തമിഴ് പയ്യന്‍റെ സയ്ക്കിള്‍ മണിയും അതുകേട്ട്
കുണുങ്ങി നില്‍ക്കുന്ന ഒരു പത്താം ക്ലാസ്‌കാരി സുന്ദരി കുട്ടിയേയും കണ്ടു . ചകിരി ചീയുന്ന ഗന്ധമുള്ള തെക്കന്‍ കാറ്റും കുട്ടനാടന്‍ ഓളങ്ങളും അവരുടെ പ്രണയം പറഞ്ഞു ചിരിച്ചു .ഒടുവില്‍
അവ്യക്തവും അപൂര്‍ണവുമായ ഒരു മേല്‍വിലാസവും ജീവന്‍റെ ഒരു തുടിപ്പും അവള്‍ക്കു നല്‍കി തിരിച്ചുവരാം എന്ന വാഗ്ദാനവുമായ്
അവളുടെ സൂര്യന്‍ അസ്തമിച്ചു.
കയര്‍ പിരിക്കുന്നവരുടെ കയ്കരുത്ത് ഭയന്നോ , അവന്‍റെ ജീവിത പ്രാരാബ്ദ മോ അതോ കേട്ട് പഴകിയ ചതിയുടെ മുഖമോ എന്തായാലും അവന്‍ വന്നില്ല
പക്ഷെ ഈ സൂര്യപുത്രന്‍ അവനു സമയമാകുമ്പോള്‍ വരാതെ പറ്റില്ലല്ലോ അവനിങ്ങുപോന്നു .തന്‍റെ സൃഷ്ടാവിനെ പോലെ അവളുടെ അവസാന തുള്ളി രക്തവും ഊറ്റി കുടിച്ചു ശാന്തനായ് അവളോടൊപ്പം യാത്രയില്‍.
താതനും തോഴിമാരും കൂടെ ഇലാതെ, സ്നേഹത്തിന്‍റെ തണല്‍ വിരിച്ച ആശ്രമം ഉപേക്ഷിച്ച്, പട്ടണത്തിലേക്ക് പോകുന്ന
ഇവള്‍ ,തിരസ്കരിക്കപെടുന്ന ശകുന്തളമാര്‍ക്ക് നേരെ നീളുന്ന നഗരത്തിലെ കറുത്ത കരങ്ങളെ കുറിചോര്‍ക്കാതെ, എത്തിപെട്ടു അനുഭവിക്കാന്‍
പോകുന്ന മൂഡസ്വര്‍ഗത്തില്‍ ലയിച്ചങ്ങനെ ഇരുന്നു
അവളുടെ മുഖം, നാളെ ഒരു നെടുവീര്‍പ്പിനപ്പുറം പോകാത്ത ഒരുചരമ വാര്‍ത്ത യായോ ,, നഗര തിരക്കില്‍ അമ്മയെ കിട്ടാതെഅലയുന്ന കുഞ്ഞിന്‍റെരോദന മായോഎന്നില്‍ നിറഞ്ഞു നിന്നു.